“ഈശ്വരാ രക്ഷിക്കണേ!”
നിർമ്മാല്യം തൊഴുവാൻ നിന്ന ഭക്തൻ നാരായണന്റെ ശബ്ദത്തിലുള്ള ആത്മവിശ്വാസം കണ്ടു ഈശ്വരൻ ഒന്ന് ശ്രദ്ധിച്ചു നോക്കി.
“ഈശ്വരാ രക്ഷിക്കണേ!, വെറുതെ വേണ്ടട്ടോ ഈശ്വരാ, ഈശ്വരന് ഒരാവശ്യം വരുമ്പോൾ ഞാനുണ്ട്, ഞങ്ങൾ ഭക്തർ ഉണ്ട്”.
എന്നും നിർമ്മാല്യം തൊഴാൻ വരുന്ന, നാഴികക്ക് നാല്പതുവട്ടം ഈശ്വരാ രക്ഷിക്കണേ, എന്നുപറയുന്ന നാരായണന്റെ വാക്കുകൾ കേട്ട് ഈശ്വരൻ ഒന്ന് ഞെട്ടി. വീണ്ടും നാരായണൻ തുടർന്നു.
“ഈശ്വരാ രക്ഷിക്കണേ! വെറുതെ വേണ്ടാട്ടോ ഈശ്വരാ, നാളെ ഈശ്വരന് ഒരാവശ്യം വരുമ്പോൾ ഞാനുണ്ട് ഞങ്ങൾ ഭക്തർ ഉണ്ട്”
ഈശ്വരന് സഹിക്കാൻ കഴിഞ്ഞില്ല. അവസാനം രണ്ടും കല്പിച്ച് ചോദിച്ചു.
“എന്തൂട്ടാടാ ശവി നീ പറയണേ?”
നാരായണൻ തിരിച്ചുചോദിച്ചു?
“അപ്പോൾ ഈശ്വരൻ നാട്ടിൽ നടക്കുന്നതോന്നും അറിയുന്നില്ല?”
“അതൊക്കെ ഞാനറിയുന്നുണ്ട്. നീയെൻറ ആളാണെങ്കിൽ പിന്നെന്തിനാ പള്ളി നിൽക്കുന്നിടത്ത് അമ്പലം പണിയണ്ട കാര്യം സുപ്രീം കോടതി തീരുമാനിക്കട്ടെ”, എന്ന് നീ പറഞ്ഞത്.
“ഈശ്വരാ അതൊക്കെ എൻറെ ഒരു നമ്പറല്ലേ?’
“എന്തൂട്ടാടാ നീ പറയണേ? എന്താ ഈ നമ്പർ?”
“ഈശ്വരന് ഓർമ്മയില്ലേ, നമ്മൾ പണ്ട് ക്രിക്കറ്റ് കളിക്കാറുള്ളപ്പോൾ, ഞാൻ ടോസ് ഇടുപ്പോൾ എന്താ പറയാറ്,”
“തല വീണാൽ നമ്മൾ ജയിക്കും. വാൽ വീണാൽ അവർ തോൽക്കും”.
“അപ്പോൾ, നാരായണ അങ്ങനെയാണോ നീ എപ്പോഴും വിജയിച്ചിരുന്നത്”
“അല്ലാ പിന്നെ?, ഈ ശവികൾക്ക് ഒന്നുമറിയില്ല ഈശ്വരാ”.
“കോടതിവിധി അനുകൂലമായി വന്നാൽ നമ്മൾ അവിടെ അമ്പലം പണിയും. അഥവാ വിപരീതമായി വന്നാൽ, പിന്നെ നമ്മുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ?”
“ഈശ്വരന് മനസ്സിലായില്ലേ, എന്താ ചെയ്യേണ്ടതെന്ന്?”
“അതാ പറഞ്ഞത് അതൊരു ഒരുനമ്പറാണ് എന്ന്”.
“ഈശ്വരൻ ധൈര്യമായിട്ട് ഇരിക്ക്. ഈശ്വരന് ഞങ്ങളുണ്ട്”.
നാരായണൻ വീണ്ടും വിളിച്ചു പറഞ്ഞു.
“ഈശ്വരാ രക്ഷിക്കണേ!,
വെറുതെ വേണ്ടാട്ടോ, ഈശ്വരന് ഒരു ആവശ്യം വന്നാൽ ഞാനുണ്ട്, ഞങ്ങൾ ഭക്തർ ഉണ്ട്”.